Thursday, October 4, 2007

ചെരുപ്പുകുത്തി

രാവിലെ ബസ്സ് കാത്തുള്ള നില്പിന് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ മറവുണ്ട് ... സൂര്യന്‍ ഉത്തരായനത്തിലോ ദക്ഷിണായനത്തിലോ ആവട്ടെ, അതെനിക്കായ് ഒരല്പം തണല്‍ കരുതി വെക്കാറുണ്ട്... കൂട്ടുകാരുടെ കളിയാക്കലുകളില്‍ ആ കാത്തുനില്പിന് എനിക്ക് കൂട്ട് ഒരു തമിഴന്‍ ചെരുപ്പുകുത്തിയാണ്..

എനിക്കു മുമ്പെ കക്ഷി റോഡരികില്‍ എത്തും ... ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ നടത്തിയ ക്ഷേത്രരക്ഷായാത്രയുടെ ഫ്ലെക്സി ബോര്‍ഡ് ഇലക്ട്രിക് പോസ്റ്റിലേക്കും പള്ളിമതിലിലേക്കും വലിച്ചു കെട്ടി ഒരുക്കുന്ന തത്കാലിക സാമ്രാജ്യത്തില്‍ കരിങ്കല്‍ പീഠത്തില്‍ ഇരിപ്പുറപ്പിക്കും.. മുമ്പ് ഏതോ കടയുടെ പരസ്യബാനര്‍ ആയിരുന്നു വെയില്‍ മറച്ചിരുന്നത്..

പിന്നെ ബൈബിള്‍ പകുത്ത്തുറന്ന് വായിക്കും.. ഒരു ബീഡി കത്തിച്ച് ഒന്നു റിലാക്സ് ചെയ്യുമ്പൊഴേക്കും റോഡില്‍ തിരക്കാവാന്‍ തുടങ്ങും.. ഒരു പത്രസ്ഥാപനവും , ആശുപത്രിയും രണ്ട് കോളേജും മൂന്ന് സ്കൂളും പിന്നെ ഒരുപാട് ഓഫീസുകളും എല്ലാം നിറഞ്ഞ ഈ ചുറ്റുവട്ടത്തിലേക്കുള്ള ഏക ബസ്സ് സ്റ്റോപ്പാണിത്.. അതുകൊണ്ട് തന്നെ ഓരോ ബസ്സും കുറെ അധികം യാത്രക്കാരെ ഇവിടെ തട്ടും .. തൊട്ടുമുന്നിലെ വനിതാ കലാലയത്തിലെ സുന്ദരികളും മറ്റു പലരും രാവിലെ പൊട്ടിയ ചെരുപ്പുകള്‍ അയാളെ എല്പിച്ചു പോവും... തിരിച്ചു വാങ്ങിക്കുന്നത് ഞാന്‍ കാണാറില്ല... ആ നേരത്ത് ഞാന്‍ അവിടെ കുറ്റിയടിക്കാറില്ലല്ലൊ..

ഇതൊക്കെ എന്നും കാണുന്നതല്ലെ.. എന്തിത്ര പുതുമ അല്ലെ.. എനിക്കും അത്ര പ്രത്യേകതയൊന്നും തോന്നാറില്ല.. വല്ലപ്പോഴും അയാള്‍ ഒരു പരിചയ ചിരി ചിരിക്കുമ്പോള്‍ തിരിച്ചൊന്ന് ചിരിക്കുന്നത് തന്നെ വലിയ കാര്യം എന്ന തോന്നല്‍.. എന്റെ അഹങ്കാരം അല്ലാതെന്ത് ...എന്നാലും പലപ്പൊഴും എനിക്ക് വണ്ടി കിട്ടുന്നത് ഞാന്‍ ഓടിവരുന്നത് അയാള്‍ കാണുന്നത് കൊണ്ടുമാത്രം..

അന്നും പതിവുപോലെ ഞാന്‍ ഹാജര്‍ .. എനിക്കു മുമ്പെ അയാളും.. വനിതാ കലാലയത്തിലെ ഒരു സുന്ദരി കടലാസില്‍ പൊതിഞ്ഞൊരു ചെരിപ്പ് നന്നാക്കാന്‍ കൊണ്ടുവന്നു കൊടുത്തു.. ക്ലാസ്സ് കഴിയുമ്പോള്‍ വരാമെന്നു പറഞ്ഞ് പോയി.. പിന്നെ ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ആ കടലാസ് ഇരുന്നു വായിക്കുന്നു .. എന്തെങ്കിലും ചൂടന്‍ വാര്‍ത്തയാവുമെന്ന് കരുതിയാണ് ഞാന്‍ ഒന്നു കൂടു നോക്കിയത്.. വിഷയം ഇന്ത്യയുടെ ആണവകരാറിനെ കുറിച്ചുള്ള മുഖപ്രസംഗം.. തലേദിവസം ഓഫീസില്‍ നടന്ന പ്രസംഗമത്സരത്തില്‍ ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്നവര്‍ പോലും ബ്ബ ബ്ബ ബ്ബ വെച്ച വിഷയം.. എന്താണ്‍ ആ കരാറിലെ പ്രശ്നങ്ങള്‍ എന്ന് പ്രസംഗിച്ചവരൊന്നും പറഞ്ഞില്ല...കാടും പടര്‍പ്പും തല്ലി അഞ്ചു മിനിറ്റ് നേരം അവരെല്ലാം വായിട്ടലച്ചു..എന്താ ഒരു ചെരുപ്പുകുത്തിക്ക് സീരിയസ്സ് വിഷയങ്ങള്‍ വായിച്ചൂടെ എന്നൊന്നും ചോദിക്കല്ലെ.. സത്യത്തില്‍ അയാളോട് എനിക്ക് അതിരറ്റ ബഹുമാനം തോന്നി.. ഇന്ത്യ കരാറില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും എന്റെ ജീവിതം ഇങ്ങനെ ഒക്കെ അങ്ങു പോവും എന്നൊരു നിസംഗത എന്റെ മനസ്സിലുമുണ്ട്... മറുനാട്ടില്‍ നിന്ന് ഈനാട്ടില്‍ ചേക്കേറി റെയില് വേ പുറമ്പോക്കില്‍ താമസിക്കുന്ന ആ ചെരുപ്പുകുത്തിയും അതിലപ്പുറം ചിന്തിക്കുമെന്ന് എനിക്ക് തോന്നിയില്ല.. എന്നാലും കയ്യില്‍ കിട്ടിയ കടലാസിലെ വിവരത്തെ അയാല്‍ ശ്രദ്ധയോടെ വായിക്കുന്നത് കണ്ടപ്പോള്‍ എന്റെ നിസ്സംഗതയില്‍ എനിക്ക് തന്നെ പുച്ഛം തോന്നുന്നു.. വൈകുന്നേരങ്ങളില്‍ വെള്ളമടിച്ച് തമിഴില്‍ ചറപറാന്ന് പറഞ്ഞ് ബഹളം വെക്കുന്ന അയാളില്‍ നിന്ന് ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അയാളെ ഞാന്‍ ആദ്യം ശ്രദ്ധിക്കാന്‍ തന്നെ കാരണം അയാള്‍ മലയാളം ബൈബിള്‍ വായിക്കുന്നത് കണ്ടാണ്.

ഇപ്പോള്‍ രാവിലെ ബസ്സ്റ്റൊപ്പില്‍ എത്തുമ്പോഴെ ഞാന്‍ അയാളോട് ചിരിക്കും .. എന്റെ മന്‍സ്സില്‍ അയാളുടെ സ്ഥാനം ഒരുപാട് ഉയര്‍ന്നിരിക്കുന്നു... അയാള്‍ എന്നോട് വല്ലപ്പോഴും വര്‍ത്തമാനം പറയാറുണ്ട്... "ഇന്നെന്താ വൈകിയെ"... "ഇതുവരെ ബസ്സ് വന്നില്ലെ " അതുപോലെ എന്തെങ്കിലും ...

25 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഒരു വഴിയോരകാഴ്ച

കണ്ണൂരാന്‍ - KANNURAN said...

ചെരുപ്പുകുത്തിയാണെങ്കിലും ലോകകാര്യങ്ങള്‍ സശ്രദ്ധം വീക്ഷിക്കുന്നു.. വേറിട്ട കാഴ്ച തന്നെ...

ശ്രീ said...

ഇത്തരം ചില വഴിയോര കാഴ്ചകള്‍‌ നാമറിയാതെ തന്നെ ശ്രദ്ധയില്‍‌ പെടുന്നു...ഇവിടെ ഒരു ചെരുപ്പു കുത്തിയെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

കൊള്ളാം...
:)

Promod P P said...

യാത്രക്കാരെ കാത്തിരിക്കുമ്പോള്‍ Crime and Punishment വായിക്കുന്ന ഒരു സര്‍ദാര്‍ജിയെ എനിക്കറിയാം ഡെല്‍ഹിയില്‍..

ദിവസം മൂന്ന് ഇംഗ്ലീഷ് പേപ്പറും ഒരു ഹിന്ദി പേപ്പറും വായിക്കുന്ന പാന്‍വാല പണ്ഡിറ്റിനെ കണ്ടിട്ടുണ്ട്.

മാതൃഭൂമി പത്രം തിരഞ്ഞ് വാങ്ങി ആദ്യം മുതല്‍ അവസാനം വരെ വായിക്കുന്ന കന്നഡക്കാരനായ ഒരു ഓട്ടൊ ഡ്രൈവറെ എനിക്കറിയാം. അയാളുടെ വീട്ടില്‍ പണ്ട് താമസിച്ചിരുന്ന മലയാളി പയ്യന്‍ പഠിപ്പിച്ചതാണത്രെ മലയാളം വായിക്കനും എഴുതാനും..

ഇതും അതു പോലെ ഒരു കാഴ്ച്ച..

Sanal Kumar Sasidharan said...

നല്ല ചിന്തകള്‍ ഉണര്‍ത്തിവിടുന്ന ലേഖനം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല നിരീക്ഷണം, ചെരുപ്പുകുത്തിയുടെ വീക്ഷണം എത്തിനോട്ടക്കാരിക്ക് ഗുണം ചെയ്യട്ടെ..

അങ്ങോട്ട് ചിരിക്കുന്നവര്‍ തിരിച്ച് ചിരിക്കുന്നുവെങ്കില്‍ അതൊരു പേരറിയാ പരിചിതത്വമാണ് അതു കൊണ്ട് നടക്കുന്നതു ഒരു രസവും.

അമ്മേടേ കയ്യില്‍ തൂങ്ങി എതിരേ വരുന്ന രണ്ട് ഇരട്ടക്കുരുന്നുകളെ ഓര്‍ക്കുന്നു. ഇപ്പോള്‍ വലുതായിട്ടുണ്ടാവും.:)

സഹയാത്രികന്‍ said...

നന്നായി ഇട്ടിമാളൂ...
പലരും അത്ര പ്രാധാന്യം നല്‍കാത്ത ഒരു വ്യക്തി... അയാളെപ്പറ്റിയുള്ള താങ്കളുടെ നിരീക്ഷണം നന്നായിരിക്കുന്നു
:)

മൂര്‍ത്തി said...

ചായക്കടരാഷ്ട്രീയം എന്ന് പലപ്പോഴും കളിയാക്കപ്പെടുന്ന ചര്‍ച്ചകള്‍ക്കും ഇതുപോലെ ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ നിലവാരമുണ്ടാവാറുണ്ട്. കുറഞ്ഞ പക്ഷം ഒന്നില്‍ക്കൂടുതല്‍ പത്രം വായിക്കുന്നവരായിരിക്കും പലരും...

G.MANU said...

a different article..

salil | drishyan said...

നമ്മള്‍ മന:പൂര്‍വ്വം മറക്കുന്ന, അവഗണിക്കുന്ന കാഴ്ചകള്‍ ഇനിയുമെത്രയേറെ...

വഴിയോരകാഴ്ച ഇഷ്ടായീട്ടോ.

സസ്നേഹം
ദൃശ്യന്‍

ഉപാസന || Upasana said...

Don't Underestimate anyone.
ഉപാസനയെ ജീവിതം അതാണ് പഠിപ്പിച്ചത്.
:)
ഉപാസന

Sethunath UN said...

നിരീക്ഷ‌ണം ന‌ന്നായി.
എല്ലാവ‌രില്‍നിന്നും എന്തെങ്കിലുമൊക്കെ പ‌ഠിയ്ക്കാനുണ്ടാവും. ചില‌ത് അവ‌രെപ്പോലെ ചെയ്യാന്‍.മറ്റ് ചില‌ത് അവ‌രെപ്പോലെ ചെയ്യാതിരിയ്ക്കാന്‍.

കരീം മാഷ്‌ said...

യു.എന്‍. സെക്രട്ടറിക്കറിയാത്ത രഷ്ടീയമീമാംസ ഒരു പക്ഷെ വഴിയോരത്തിരിക്കുന്ന ചെരുപ്പുകുത്തിക്കരിയാമെന്നാകില്‍ അതു സത്യമെന്നറിയുക നമുക്കുചിതം.

മയൂര said...

വേറിട്ട കാഴ്ച നന്നായി അവതരിപ്പിച്ചിരിക്കുന്നു....:)

മെലോഡിയസ് said...

നന്നായി വിവരിച്ചിരിക്കുന്നു..ആശംസകള്‍ ..

ഏ.ആര്‍. നജീം said...

നന്നായി എഴുതിയിരിക്കുന്നു.
കഴിഞ്ഞ ആഴ്ച ഏതോ ആഴ്ച പതിപ്പില്‍ വായിച്ചിരുന്നു. ഒരു ചെരുപ്പു കുത്തിയെ കുറിച്ച്. രണ്ട് നോവലുകളും, (അതേ രണ്ട് നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്) കഥകളും ഒക്കെ എഴുതിയിട്ടുള്ള ഒരു ചെരുപ്പു കുത്തി. ഈ പോസ്റ്റ് കണ്ടപ്പോള്‍ അതൊന്ന് തപ്പിപ്പിടിച്ച് ബൂലോകത്ത് പരിചയപ്പെടുത്തിയാലോ എന്നാലോചിക്കുകയാ..

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാനെ.. ആ ശ്രദ്ധയാ നമുക്ക് പലപ്പൊഴും ഇല്ലാത്തതും..

ശ്രീ... കാഴ്ച ഇഷ്ടമായതില്‍ എനിക്കും സന്തോഷം

തഥാഗതാ ... പോസ്റ്റിനേക്കാള്‍‍ നല്ല കമന്റ് .. നന്ദിയുണ്ട്..

സനാതനാ.. :)

കുട്ടിച്ചാത്താ.. വൈകുന്നേരത്തെ നടത്തത്തില്‍ എനിക്കും ഇങ്ങനെ കുറെ ചിരിസൌഹൃദങ്ങള്‍ ഉണ്ട്... ആരെന്നറിയാത്തവര്‍..

സഹയാത്രികാ.. നിങ്ങളുടെ ഒക്കെ പ്രതികരണം കണ്ടപ്പൊഴാ പ്രാധാന്യം ശരിക്കും മനസ്സിലാവുന്നെ..

മൂര്‍ത്തി.. ശരിയാ.. പക്ഷെ പറഞ്ഞു കേട്ട വിവരമെ ഉള്ളു.. :)

മനുജി .. :)

ദൃശ്യാ .. :)

ഉപാസന.. നല്ല പാഠം

നിഷ്കളങ്കാ...“ചില‌ത് അവ‌രെപ്പോലെ ചെയ്യാന്‍.മറ്റ് ചില‌ത് അവ‌രെപ്പോലെ ചെയ്യാതിരിയ്ക്കാന്‍.“ ... ഇത് കൊള്ളാലോ..

കരീം മാഷെ.. ശരിയാ...

മയൂരാ .. :)

മെലോഡിയസ്... :)

നജിം... തീര്‍ച്ചയായും പരിചയപ്പെടുത്തണം..

സു | Su said...

ഇട്ടിമാളൂ :)

ഏറനാടന്‍ said...

ഇട്ടിമാളൂ.. വഴിയില്‍ ഞാനും നിന്നുപോയി. വഴിയോരക്കാഴ്ചകള്‍ കണ്ടു. നന്നായിട്ടുണ്ട്.

Siji vyloppilly said...

;) കുറെക്കാലത്തിനു ശേഷം വന്ന് മാളുവിന്റെ കുറെ പോസ്റ്റുകള്‍ ഒരുമിച്ചിരുന്നു വായിച്ചതിന്റെ രസത്തിലാണു ഞാന്‍

ചീര I Cheera said...

:)

ഇട്ടിമാളു അഗ്നിമിത്ര said...

സൂ.. :)

ഏറനാടാ..:)

സിജി..:)

പി ആര്‍ :)

അനിലൻ said...

:)
ഇത്തരം കാഴ്ചകള്‍ കണ്ണില്‍ വന്നു കുത്തിയാലും കണ്ടില്ലെന്നു നടിക്കാനാണ് എല്ലാര്‍ക്കുമിഷ്ടം.
നല്ല കണ്ടെടുക്കല്‍.

കുറുമാന്‍ said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ഇത്രയും സാക്ഷരത നേടിയ നമ്മുടെ നാട്ടില്‍ ഇപ്പോഴും ചെയ്യുന്ന ജോലിയെ നോക്കി ആളുകളെ വിലയിരുത്തുന്നു.

ഒരു പക്ഷെ ടൈയ്യും കെട്ടി, ബാഗും പിടിച്ച്, ബൈക്കിലോ, കാറിലോ പോകുന്ന ഒരു മെഡിക്കല്‍, ,ഓട്ടോ സ്പെയര്‍ പാര്‍ട്ട്സ്, അല്ലെങ്കില്‍ ബാങ്കിലെ ജീവനക്കാരനൊപ്പം തന്നെ, ഒരു പക്ഷെ അധിലതികം, ആരും ഭരിക്കാനില്ലാതെ, സ്വന്തം ആത്മാര്‍ത്ഥമായ അധ്വാനത്തിലൂടെ അയാളും സമ്പാദിക്കുന്നുണ്ടാകാം.

ചെയ്യുന്ന ജോലി നോക്കി നമ്മള്‍ ആളുകളെ തരം തിരിക്കുന്നു. ജാതി ചിന്തയേക്കാള്‍ ദോഷകരമാണത്.

ഇട്ടിമാളൂ നല്ല നിരീക്ഷണം.

ഇട്ടിമാളു അഗ്നിമിത്ര said...

അനിലാ... കണ്ണില്‍ വന്നു കുത്താതെ തന്നെ കാണാന്‍ ശ്രമിക്കാം അല്ലെ...?

കുറുമാനെ.. എന്തു ചെയ്യാം .. നമ്മുടെ ചിന്താഗതി ഇങ്ങിനെ ഒക്കെ ആയി പോയി..